വയനാടിന്‍റെ അതിജീവനത്തിന് വീണ്ടും പെണ്‍കരുത്തിന്‍റെ കൈത്താങ്ങ്:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി കുടുംബശ്രീ

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ വീണ്ടും കൈത്താങ്ങുമായി കുടുംബശ്രീയുടെ പെണ്‍കൂട്ടായ്മ. അയല്‍ക്കൂട്ട അംഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ സമാഹരിച്ച 53,19,706 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഇന്നലെ (11-12-2024) മുഖ്യമന്ത്രിക്ക് കൈമാറി. 

ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും 20,05,00,682 കോടി രൂപയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 രൂപയും ചേര്‍ത്ത് 20,07,05,682 രൂപ സമാഹരിച്ചു ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടി ചേര്‍ത്ത് ആകെ 20,60,25,388 രൂപയാണ് കുടുംബശ്രീയുടെ സംഭാവന.  

വയനാടിന്‍റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നതാണ് ഇത്രയും തുക സമാഹരിക്കാന്‍ വഴിയൊരുക്കിയത്.