ദേശീയ സരസ് മേളയുടെ വരവറിയിച്ച് വര്‍ണ്ണാഭമായ ഘോഷയാത്ര  സംഘടിപ്പിച്ചു – അകമ്പടിയായി കൂട്ടപ്പാട്ടും, പുല്ലാങ്കുഴല്‍ ഫ്യൂഷനും

12000-ത്തോളം കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ പങ്കെടുത്ത വിളംബര ഘോഷയാത്ര യോടെ ചെങ്ങന്നൂര്‍ ദേശീയ സരസ്മേളയിലേക്ക്.. എം.സി റോഡില്‍ പഴവന ഗ്രൗണ്ടില്‍ തുടക്കമായ ജാഥ ബഹു മന്ത്രി ശ്രീ. സജി ചെറിയാനും ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നിന്നുമാരംഭിച്ച ജാഥ നഗരസഭാധ്യക്ഷ ശോഭ വര്‍ഗ്ഗീസും ഫ്ളാഗ് ഓഫ് ചെയ്തു.

ആലപ്പുഴ ജില്ലയിലെ 80 സി.ഡി.എസുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ സരസ് പതാകയേന്തി മുന്‍പില്‍ നീങ്ങി. കഥകളി,തെയ്യം, നാടന്‍ കലാരൂപങ്ങള്‍, പുലികളി, സ്‌കേറ്റിംഗ്, ശിങ്കാരി കാവടി, പാവകളി, പുലികളി, ബാന്റ് മേളം, പഞ്ചവാദ്യം എന്നിവയ്ക്കൊപ്പം ആയിരത്തിലേറെ വനിതകള്‍ വര്‍ണ്ണ ബലൂണുകളുമേന്തി ജാഥയ്ക്കൊപ്പം അണിനിരന്നു. സി.ഡി.എസുകള്‍ ഒരുക്കിയ ദൃശ്യങ്ങളും മിഴിവേകി. 

 ഇരു റാലികളും നന്ദാവനം ജംഗ്ഷനില്‍ ഒന്നു ചേര്‍ന്ന് മേളയുടെ കേന്ദ്രമായ സ്റ്റേഡിയത്തിലേക്ക് നീങ്ങി. തുടര്‍ന്ന് ആയിരത്തോളം അയല്‍ക്കൂട്ടാംഗങ്ങള്‍ പങ്കെടുത്ത കൂട്ടപ്പാട്ടും തുടര്‍ന്ന് ചേര്‍ത്തല രാജേഷിന്റെ പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ മ്യൂസിക്കും അരങ്ങേറി.