ഉയരെ – നയി ചേത്ന 4.0 ക്യാമ്പയിൻ: ഇനി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ 

കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ‘ഉയരെ’ ജെൻഡർ ക്യാമ്പയിന്റെയും ദേശീയ ജെൻഡർ ക്യാമ്പയിൻ ‘നയി ചേത്ന’4.0 യുടെയും ഭാഗമായി അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ എന്ന പേരിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ വിഷൻ-2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ക്യാമ്പയിന്റെ മുഖ്യ പ്രവർത്തനങ്ങളിലൊന്നാണിത്. സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യവും സാമ്പത്തിക സുസ്ഥിരത സ്ത്രീകൾക്ക് നൽകുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ചും അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.  

ജനുവരി ഒന്നിനാണ് അയൽക്കൂട്ടങ്ങളിൽ ‘അറിവിന്റെ അഞ്ച് ആഴ്ചകൾ’ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ആഴ്ച വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും എന്ന വിഷയത്തിൽ പരിശീലനം നൽകി. വരുന്ന ആഴ്ചകളിൽ ‘ലിംഗവ്യത്യാസം, ലിംഗപദവി, ലിംഗവൈവിധ്യങ്ങൾ, ലിംഗനീതി, ലിംഗസമത്വം എന്നിവയെ കുറിച്ച് അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ’, ‘സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കാനായി പിന്തുണാ സംവിധാനങ്ങളെ പരിചയപ്പെടുത്തൽ’, ‘കുടുംബശ്രീ സംവിധാനത്തിൽ നിലവിലുള്ള ജെൻഡർ സ്ഥാപന സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം’, ‘കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി’ എന്നീ വിഷയങ്ങളിലാണ് അയൽക്കൂട്ട അംഗങ്ങൾക്ക് പരിശീലനം നൽകുക.

ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ പ്രത്യേക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.