കട്ടമുടിയെ അടിമുടി മാറ്റി കുടുംബശ്രീ

ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ കട്ടമുടി ആദിവാസി കോളനി ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കട കണ്ടു കിട്ടാന്‍ പത്ത് കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ദുരിതാവസ്ഥയുടെ കാലം ഇന്ന് പഴങ്കഥയാക്കിയിരിക്കുന്നു ഇവിടെ കുടുംബശ്രീ, ആര്‍.കെ.ഐ – ഇ.ഡി.പി (റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് – എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ.

സംരംഭ വികസന പരിപാടിയായി ആര്‍.കെ.ഐ – ഇ.ഡി.പി യിലൂടെ പത്ത് സൂക്ഷ്മ സംരംഭങ്ങളാണ് ഇവിടെ കുടുംബശ്രീ ആരംഭിച്ചത്. രണ്ട് പലചരക്ക് കട, ചായക്കട, ചിക്കന്‍ സെന്റര്‍, തുണിക്കട, മുട്ടക്കട, പച്ചക്കറി കട, നെയ്ത്തുല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കട എന്നിവയ്‌ക്കൊപ്പം സോപ്പ് നിര്‍മ്മാണ യൂണിറ്റും പലഹാര നിര്‍മ്മാണ യൂണിറ്റും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് മാസങ്ങള്‍ കൊണ്ട് ഈ യൂണിറ്റുകളെല്ലാം ലാഭത്തിലുമായിരിക്കുന്നു. 18 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ ഉപജീവന മാര്‍ഗ്ഗവും ലഭിക്കുന്നു.

മികച്ച ഇടപെടലിലൂടെ ഈ ആദിവാസി കോളനി നിവാസികള്‍ക്ക് തുണയായ ഇടുക്കിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നേരട്ടെ.