20,647 ഹെക്ടര്‍ സ്ഥലത്ത് കൃഷി: കാര്‍ഷിക മേഖലയില്‍ വരുമാനദായക പദ്ധതികളുമായി കുടുംബശ്രീ 4.32 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് ഉപജീവനം

സംസ്ഥാനത്ത് 20,647 ഹെക്ടര്‍ സ്ഥലത്ത് കൃഷിയുമായി കുടുംബശ്രീ.  അയല്‍ക്കൂട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട 94,594 കര്‍ഷക സംഘങ്ങളിലെ 4,32,667 വനിതകള്‍ മുഖേനയാണ് ഇത്രയും സ്ഥലത്ത് കൃഷി ചെയ്യുന്നത്. നെല്ല്, വിവിധ തരം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന കൃഷികള്‍. കൂടാതെ ചെറുധാന്യങ്ങളും ഔഷധസസ്യങ്ങളും സീസണ്‍ അനുസരിച്ച് തണ്ണിമത്തനും  കൃഷി ചെയ്യുന്നു. സുസ്ഥിര കൃഷിയിലൂടെ കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ്  കുടുംബശ്രീ കൈവരിച്ചത്. വൈവിധ്യമാര്‍ന്ന വരുമാനദായക പദ്ധതികള്‍ ആവിഷ്ക്കരിച്ചു കൊണ്ട് കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചതിലൂടെയാണ് ഈ നേട്ടം. മികച്ച വരുമാന ലഭ്യത കൈവന്നതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.
 
കൃഷിയും അനുബന്ധ മേഖലകളില്‍ നിന്നും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനും വരുമാനവര്‍ധനവിനുമായി നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള തൈകളും വിത്തുകളും ഉല്‍പാദിപ്പിച്ചു നല്‍കുന്ന 855 ജൈവിക പ്ളാന്‍റ് നഴ്റികള്‍, ഗുണമേന്‍മയുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുന്നതിനായി 135 നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകള്‍ എന്നിവ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ രൂപീകരണമാണ് മറ്റൊന്ന്. 880  എണ്ണമാണ് ഈയിനത്തില്‍ രൂപീകരിച്ചത്. ഇതുവഴി കാര്‍ഷിക ഉല്‍പന്നങ്ങളുടെ ശേഖരണവും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മാര്‍ക്കറ്റിങ്ങും നടത്തുന്നതിലൂടെ 17600 അംഗങ്ങള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പുവരുത്താന്‍ കഴിയുന്നു.  കൂടാതെ 4097 കാര്‍ഷിക സംരംഭങ്ങള്‍, 75 ഇന്‍റഗ്രേറ്റഡ് ഫാമിങ്ങ് ക്ളസ്റ്ററുകള്‍, ചെറുകിട, ഇടത്തരം, സ്മാര്‍ട്ട് സ്കെയില്‍ മൂല്യവര്‍ധിത യൂണിറ്റുകള്‍, ബയോ ഫാര്‍മസി യൂണിറ്റുകള്‍, ഗ്രീന്‍ കാര്‍പറ്റ് യൂണിറ്റുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.  

പുനര്‍ജീവനം-കാര്‍ഷിക സംരംഭകത്വ വികസന പരിശീലന പരിപാടി, ഡ്രോണ്‍ ദീദി, ഓണ വിപണി ലക്ഷ്യമിട്ട് നിറപ്പൊലിമ, ഓണക്കനി തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു. സംസ്ഥാനത്ത് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കാവശ്യമായ പോഷകമൂല്യമുള്ള പച്ചക്കറികളും പഴങ്ങളും വീടുകളില്‍ തന്നെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി 30.3 ലക്ഷം  കാര്‍ഷിക പോഷകോദ്യാനങ്ങളും സംസ്ഥാനത്തുണ്ട്.    

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള കാര്‍ഷിക രീതികളിലേക്കും കുടുംബശ്രീ വനിതകള്‍ കടന്നു കഴിഞ്ഞു. അഗ്രോ ഇക്കോളജിക്കല്‍ പ്രാക്ടീസ് -പദ്ധതിയുടെ ഭാഗമായി 5,72,167 വനിതാ കര്‍ഷകര്‍ക്കും, സ്മാര്‍ട്ട് ഫാമിങ്ങിന്‍റെ ഭാഗമായി ഡ്രോണ്‍ പരിശീലനവും ലഭ്യമാക്കിയത് കാര്‍ഷിക രംഗത്തെ പുതിയ ചുവട് വയ്പ്പായി. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സംരംഭകത്വ പരിശീലനം ലഭ്യമാക്കുന്നതിനായി കെ-അഗ്രി ബിസിനസ് നെസ്റ്റ് പദ്ധതിക്കും തുടക്കമിട്ടു. കാര്‍ഷികോല്‍പാദനവും വിപണനവും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 180-ഓളം പുതിയ സാങ്കേതികവിദ്യകളും കുടുംബശ്രീ നേടിക്കഴിഞ്ഞു. ഇതും കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും.

ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മികച്ച നേട്ടമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ഓണത്തിന് ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായി 6982 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓണത്തോടനുബന്ധിച്ച് നടപ്പാക്കിയ നിറപ്പൊലിമ പദ്ധതി വഴി 1301 ഏക്കറില്‍ നടത്തിയ പൂക്കൃഷിയും കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുത്തു. 2.98 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്.