ദേശീയ സരസ് മേള ചെങ്ങന്നൂരില്‍ – പ്രധാന പന്തലിന്റെ  കാല്‍നാട്ടല്‍ സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങ് ജനുവരി നാലിന് സംഘടിപ്പിച്ചു. ഒന്നരലക്ഷം ചതുരശ്ര അടിയിലുള്ള, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി തയാറാക്കുന്നത്. പ്രധാന വേദിയും 350 ഉത്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളും ഇതിലുണ്ടാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും തനത് ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില്‍ എല്ലാദിവസവും കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി 20 മുതല്‍ 31 വരെയാണ് മേള. 18ന് വന്‍ജന പങ്കാളിത്തത്തോടെ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.

ജനുവരി നാലിന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങില്‍ കേരള കയര്‍ മെഷീനറി മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ എം.എച്ച്. റഷീദ് അധ്യക്ഷനായി. കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. എസ് സ്വാഗതം ആശംസിച്ചു. റവ.കുര്യക്കോസ് മാര്‍ഗ്രിഗോറിയസ് തിരുമേനി, ശബരിമല തന്ത്രി കണ്ഠരര് മോഹനര്, അല്‍ ഉസ്താദ് നൗഫല്‍ ഫാളിലി കൊല്ലം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജി. വിവേക്, ചെങ്ങന്നൂര്‍ നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ്, വിവിധ സബ്കമ്മിറ്റി ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.