പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും എല്ലാ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫൈഡ്

പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ സി.ഡി.എസ് ഓഫീസുകള്‍ക്കും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സ്വന്തം. ഓഫീസില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഐ.എസ്.ഒ 9001:2015 അംഗീകാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം തന്നെ കൊല്ലം ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. വയനാട് ജില്ലയിലെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പൂർത്തീകരണ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി തിങ്കളാഴ്ച നിർവഹിക്കും.

കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) യുമായി സഹകരിച്ച് 2025 മുതലാണ് സി.ഡി.എസ് ഓഫീസുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ആരംഭിച്ചത്. ആകെയുള്ള 1071 സി.ഡി.എസ് ഓഫീസുകളില്‍ 782 സി.ഡി.എസുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. പത്തനംതിട്ടയിലെ 58, കോഴിക്കോട്ടെ 82, കണ്ണൂരിലെ 81 വീതം സി.ഡി.എസുകളാണ് ഐ.എസ്.ഒ അംഗീകാരം നേടിയത്.

കേരള സര്‍ക്കാര്‍ അംഗീകരിച്ച ബൈലോ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, സ്ത്രീ-ഭിന്നശേഷി-വയോജന സൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ പരിപാലനം, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡെസ്‌ക് സംവിധാനങ്ങള്‍, ഏവരുടെയും പങ്കാളിത്തത്തോടെയുള്ള ഗുണനിലവാര നയരൂപവത്കരണം തുടങ്ങിയ ഘടകങ്ങളാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തലിന് പ്രധാന മാനദണ്ഡങ്ങളാക്കിയത്.

കുടുംബശ്രീയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്ന സംവിധാനവും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി സജ്ജമാക്കി. കൂടാതെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഇന്റേണല്‍ ഓഡിറ്റ് നടത്തുകയും ഓരോ വര്‍ഷവും സര്‍വെയ്‌ലന്‍സ് ഓഡിറ്റിലൂടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തുന്നതോടെ കഴിയും. മൂന്നു വര്‍ഷമാണ് ഒരു സര്‍ട്ടിഫിക്കേഷന്റെ കാലാവധി.